
ന്യൂഡൽഹി :സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) നേരിട്ടുള്ള നിയമനത്തിനുള്ള കുറഞ്ഞ അഭിഭാഷക പ്രവൃത്തിപരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി സുപ്രീം കോടതി കുറച്ചു. പുതുക്കിയ നിയമപ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനവും, അതിനുശേഷം ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ഒരു വർഷത്തെ സ്ട്രക്ചേർഡ് ക്ലർക്ക്ഷിപ്പും പൂർത്തിയാക്കേണ്ടതുണ്ട്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് 2025 മേയിലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചുകൊണ്ട് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി.
ജുഡീഷ്യൽ ഓഫീസർമാർക്ക് നിയമരംഗത്ത് പ്രായോഗിക പരിചയം ഉണ്ടായിരിക്കണമെന്ന മുൻ നിലപാടിൽ മാറ്റമില്ലെങ്കിലും, മൂന്ന് വർഷത്തെ നിർബന്ധിത പരിചയം യുവ അഭിഭാഷകർക്കും നിയമ ബിരുദധാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചു.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
താൽക്കാലിക ആശ്വാസം (2025 മേയ് 20 - 2027 മാർച്ച് 31): ഈ കാലയളവിൽ വിജ്ഞാപനം ചെയ്യുന്ന പരീക്ഷകൾക്ക് മുൻപരിചയം ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവരെ 'ട്രെയിനി ജുഡീഷ്യൽ ഓഫീസർ' ആയി നിയമിക്കുകയും, ഒരു വർഷത്തെ പരിശീലനവും ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും നൽകുകയും ചെയ്യും.
2027 ഏപ്രിൽ 1 മുതൽ: വിജ്ഞാപനം ചെയ്യുന്ന പരീക്ഷകൾക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഒരു വർഷത്തെ അഭിഭാഷക പരിചയം നിർബന്ധമാണ്. തുടര്‍ന്ന് പരിശീലനവും ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം.
5 വർഷത്തെ നിരീക്ഷണം: പുതിയ സംവിധാനം സ്ഥിരമല്ല. അഞ്ച് വർഷത്തിന് ശേഷം റിക്രൂട്ട്‌മെന്റ് നിലവാരം, ട്രെയിനികളുടെ പ്രകടനം എന്നിവ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ശരിയായ പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, ഉയർന്ന ജുഡീഷ്യൽ പദവികൾ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ പുതിയ തീരുമാനം.










